Wednesday, December 26, 2007

2007-ലെ പൂ‍ക്കള്‍ - എണ്ണയെയും പിണ്ണാക്കിനെയും പറ്റി ലാപുട പറയുന്നത്

നോട്ടത്തിന്റെ ആഴവും വരികളിലെ ദര്‍ശനസാന്ദ്രതയുമാണ് ലാപുടയെ വേറിട്ടൊരു കവി ആക്കുന്നത്. 25-ഓളം കവിതകള്‍ ഈ വര്‍ഷം ബ്ലോഗിനു നല്‍കിയ ഈ കവിയുടെ ഒരു കവിത മാത്രമായി തെരഞ്ഞെടുക്കുക പ്രയാസമുള്ള കാര്യമാണ്. ദ്വന്ദങ്ങളുടെ വഴുക്കലില്‍ പ്രപഞ്ചത്തിന്റെ അമ്പരപ്പിക്കുന്ന അര്‍ത്ഥങ്ങള്‍ തിരയുന്ന വഴുക്ക്; ജീവിതത്തില്‍ നിന്ന് കവിതയിലേക്ക് യാത്രയാകുന്ന വാക്കിന്റെ ഉള്ളുചികയുന്ന വിരുന്ന്; മൃഗകാമനകളെ ശിക്ഷണത്തിലും കരുതലിലും ഒതുക്കിനിറുത്താന്‍ ജാഗ്രതകൊള്ളുന്ന മൃഗശാല ഇവയില്‍ നിന്നൊക്കെയാണ് തെരഞ്ഞെടുപ്പ്.

എങ്കിലും എണ്ണ എന്ന ആത്മകഥയെപ്പറ്റി പിണ്ണാക്ക് സംസാരിക്കുന്നു എന്ന രചന സൂക്ഷ്മമായ രാഷ്ട്രീയം കൊണ്ടും ജീവിതത്തിന്റെ മറ്റുതലങ്ങളിലേക്ക് തുറക്കുന്ന അര്‍ത്ഥങ്ങളുടെ ആയിരം വാതില്‍ കൊണ്ടും പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു. (കവിതയിലെ ഏറ്റവും പ്രകടമായ രാഷ്ട്രീയത്തിനു വിരുദ്ധദിശയിലേക്ക് കമന്റുകള്‍ മിക്കതും പോയതിന്റെ കാരണവും ഈ വാതിലുകള്‍ തന്നെ ആവണം)

ജീവിതത്തിന്റ്റെ തിളങ്ങുന്ന വശത്തൊക്കെ കുഴഞ്ഞുനില്‍ക്കൂന്ന എണ്ണയെക്കുറിച്ച് ഒതുക്കത്തില്‍ ഊറ്റം കൊണ്ടിട്ട് തന്റെവഴിയില്‍ ആത്മാംശം തിരയുന്ന വായനക്കാരനെ പുറംകൈ കൊണ്ടുതല്ലുകയാണ് പിണ്ണാക്ക്.

ചതഞ്ഞ് പിരിഞ്ഞ്
ഉള്ളുചോര്‍ന്ന്
ഇങ്ങനെയൊക്കെയായി
എന്നുപറയുമ്പോഴേക്കും
അതില്‍ക്കേറി
തന്റെയൊന്നും
ഉണക്ക ജീവിതത്തെ
സങ്കല്‍പ്പിച്ചു കളയരുത്.


ഉള്ളു മറ്റെന്തിനോ/മറ്റാര്‍ക്കോ വേണ്ടി നല്‍കുന്നതാണ് സ്നേഹം; അതു തന്നെയാണ് വിപ്ലവം. അപ്പോള്‍ ബലിയുടെ പഴംകഥകള്‍ ആത്മരതിക്കുള്ള അടഞ്ഞ അറകള്‍ ആകുന്നതെങ്ങനെയോ...


പിണ്ണാക്കിനു പറയാനുള്ളത് ഇവിടെ വായിക്കുക

No comments: